തൃക്കാക്കര പിടിക്കാൻ കച്ചമുറുക്കി രാഷ്ട്രീയ പാർട്ടികൾ; വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും നിർണായകം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിർണ്ണായകമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമായി എൽഡിഎഫിന് അത് ഉയർത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.
നിലവിൽ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാൽ ഫാൻസി നമ്പരായ 100ലേക്ക്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ ജയിച്ചാൽ സർക്കാരിനുള്ള അംഗീകാരമായി എൽഡിഎഫ് ഉയർത്തിക്കാട്ടും. കൊവിഡ് കൊണ്ടുവന്ന തുടർഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി തൽക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും. സീറ്റ് സിപിഎമ്മിന് തന്നെയെന്ന് ഉറപ്പിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നീളില്ല. വെള്ളിയാഴ്ച കൂടേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഓൺലൈനിൽ പങ്കെടുക്കും.
ഉറച്ച മണ്ഡലം നിലനിർത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. പി.ടിയുടെ ഭാര്യ ഉമാ തോമസ് മത്സരിക്കാൻ സന്നദ്ധയാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഉമ തയ്യാറായാൽ സ്ഥാനാർത്ഥി നിർണ്ണയം പ്രശ്‌നങ്ങളില്ലാതെ പോകും. ഇല്ലെങ്കിൽ സംഗതി കീറാമുട്ടിയാകാനിടയുണ്ട്. ഉമയെങ്കിൽ പി.ടിയുടെ വിയോഗവും വനിതയെന്നതും ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. വി.ഡി.സതീശനും, കെ.സുധാകരനും ചേർന്ന പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.
അതേസമയം വോട്ടുനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബിജെപിയ്ക്ക്. എന്നാൽ ആംആദ്മി പാർട്ടിയുമായി ചേർന്ന് മൽസരിക്കാനുള്ള നീക്കത്തിലാണ് ട്വന്റിട്വന്റി.
Story Highlights: thrikakkara crucial for congress and cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here