Advertisement

ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിച്ച് ഉമ തോമസ്

May 4, 2022
Google News 2 minutes Read

ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് സന്ദർശിച്ചു. എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞതായി ഉമതോമസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഇതിനിടെ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി.

‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണ്. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകാനുള്ള നീക്കമാണല്ലോ. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണോ ഇതെന്ന് സംശയിക്കുന്നതായും എം ബി മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം.

Read Also : ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

തന്നെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ ആദ്യ പ്രതികരണം വന്നത്. പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്ന പ്രതീക്ഷയാണ് ഉമ തോമസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവച്ചത്. പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമ തോമസ് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പറഞ്ഞു.

Story Highlights: Uma Thomas meets Idukki Bishop Mar George Nellikunnel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here