ശ്രീലങ്കയിലെ അടിയന്തരാവസ്ഥ; അവധിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അവധിയിൽ പ്രവേശിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ഉത്തരവ്. രാജ്യത്തെ പ്രതിരോധ മന്ത്രാലയമാണ് ഉത്തരവിട്ടത്. ശ്രീലങ്കയിൽ സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ ദുരിതങ്ങളും ഭരണകൂട വിരുദ്ധതയ്ക്ക് കാരണമാകുന്നതിനിടയിലാണ് ജനങ്ങൾ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച് തുടങ്ങിയത്. ഇതോടെ അഞ്ചാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രതിഷേധിക്കുന്നവരിൽ ചിലർ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ ആക്രമണത്തിന് ശ്രമിക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്തതോടെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കിയത്.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോകുന്നത്. 225 അംഗ പാർലമെന്റിൽ 113 സീറ്റുകൾ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സർക്കാർ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.
സഹോദരൻ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞിരുന്നു.
എന്നാൽ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നുമാണ് മഹീന്ദ രജപക്‌സെയുടെ വാദം.
Story Highlights: govt cancelled leave of security forces officers srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here