വികസന വിരോധികള്‍ക്കെതിരെയുള്ള പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധി: ഉമ്മന്‍ചാണ്ടി
വികസനവിരോധികള്‍ ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങള്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകളാണ്. നെടുമ്പാശേരി വിമാനത്താവളവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും ഉള്‍പ്പടെയുള്ള വികസനപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവര്‍ത്തനങ്ങളെ ഒരുഘട്ടത്തില്‍ എതിര്‍ക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോള്‍ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഉയര്‍ച്ചയിലേക്ക് പോകാത്തതിന് കാരണം ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ച ആറു വര്‍ഷമാണ് കടന്നു പോയത്. ഒരിക്കലും പ്രായോഗികമല്ലാത്ത കെ റെയില്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നില്ല. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള ജനദ്രോഹ പദ്ധതികള്‍ക്കെതിരെ ഉള്ള ജനങ്ങളുടെ താക്കീത് ആയിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Thrikkakara people’s verdict will be a protest against anti-development: Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here