പൊളിച്ചടുക്കി മുംബൈ; ഒറ്റക്ക് പൊരുതി ധോണി; ചെന്നൈ 97 റൺസിന് ഓൾഔട്ട്

മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 16 ഓറിൽ 97 റൺസിനു പുറത്ത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ മുംബൈ ബൗളർമാർ തകർത്തെറിയുകയായിരുന്നു. 36 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ എംഎസ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ഡാനിയൽ സാംസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
കറണ്ടില്ലാത്തതിനാൽ ഡിആർഎസ് എടുക്കാൻ കഴിയാതെ പുറത്തായ ഡെവോൺ കോൺവേ (0) ആണ് ചെന്നൈക്ക് നഷ്ടമായ ആദ്യ വിക്കറ്റ്. ഡാനിയൽ സാംസിൻ്റെ ആദ്യ ഓവറിൽ തന്നെ കോൺവേ പുറത്തായി. ഇതേ ഓവറിൽ മൊയീൻ അലിയെ (0) ഹൃതിക് ഷൊകീൻ പിടികൂടി. പിന്നാലെ റോബിൻ ഉത്തപ്പയെ (1) ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി. ഋതുരാജ് ഗെയ്ക്‌വാദിനെ (7) ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ച സാംസ് മൂന്ന് വിക്കറ്റ് തികച്ചു. അമ്പാട്ടി റായുഡു (10) റൈലി മെരെഡിത്തിൻ്റെ പന്തിൽ കിഷനു ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ആറാം നമ്പറിലെത്തിയ ധോണി ചില മികച്ച ഷോട്ടുകൾ കളിച്ചു. എന്നാൽ, തുടരെ വിക്കറ്റുകൾ നഷ്ടമാവുന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ശിവം ദുബെയെ (10) മെരെഡിത്ത് കിഷൻ്റെ കൈകളിലെത്തിച്ചു. ഡ്വെയിൻ ബ്രാവോ (12), സിമർജീത് സിംഗ് (2) എന്നിവരെ കുമാർ കാർത്തികേയ പുറത്താക്കി. ബ്രാവോയെ തിലക് വർമ പിടികൂടിയപ്പോൾ സിമർജീത് സിംഗ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. മഹീഷ് തീക്ഷണയെ രമൺദീപ് സിംഗിൻ്റെ പന്തിൽ രോഹിത് പിടികൂടി. അവസാന വിക്കറ്റിൽ മുകേഷ് ചൗധരിയെ ഒരു വശത്ത് സംരക്ഷിച്ചുനിർത്തി ഒരു ധോണി മാസ്റ്റർ ക്ലാസാണ് പിന്നെ വാംഖഡെയിൽ കണ്ടത്. ഓവറിലെ അവസാന പന്തുകളിൽ സിംഗിൾ എടുത്തും മോശം പന്തുകൾ ശിക്ഷിച്ചും ധോണി ഇന്നിംഗ്സ് നയിച്ചു. അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സൂക്ഷിക്കാൻ 16ആം ഓവറീലെ അവസാന പന്തിൽ ബൈ ഓടിയ ധോണിക്ക് പിഴച്ചു. സ്ട്രൈക്കർ എൻഡിൽ മുകേഷിനെ (4) കിഷൻ നേരിട്ടുള്ള ത്രോയിൽ പുറത്താക്കി.
Story Highlights: chennai super kings innings mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here