“അമിത് ഷാ നുണയന്മാരുടെ രാജാവ്”; തെലങ്കാന മന്ത്രി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു. ഷാ നുണകളുടെ രാജാവാണെന്ന് രാമ റാവു ആരോപിച്ചു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നടത്തിപ്പ് കോർപ്പറേറ്റുകളുടെ കൈയ്യിലാണെന്നും ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായ രാമറാവു ആരോപിച്ചു. സർക്കാരിനെതിരെ ഷാ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.
തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്റെ രണ്ടാം ഘട്ട പദയാത്രയുടെ സമാപന യോഗത്തിലാണ് ടിആർഎസ് സർക്കാരിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. സംസ്ഥാന സർക്കാർ പരാജയമാണെന്നും, അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും ഷാ പറഞ്ഞിരുന്നു. ഇതിന് ബിജെപി ഭരിക്കുന്ന കർണാടകയിലെ അഴിമതി ചൂണ്ടിക്കാട്ടി രാമറാവു തിരിച്ചടിച്ചു. കർണാടകയിലെ ബിജെപി നേതാക്കൾ 2500 കോടി രൂപയും, സംസ്ഥാന മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് സമീപിച്ചതായി രാമറാവു വെളിപ്പെടുത്തി.
അനുവദിച്ച ഗ്രാന്റുകൾ ലഭിക്കുന്നതിന് മഠങ്ങൾ 30 ശതമാനം കമ്മീഷൻ നൽകുന്നുവെന്ന കർണാടകയിലെ ഒരു ലിംഗായത്ത് സന്യാസിയുടെ ആരോപണത്തെ കുറിച്ചും തെലങ്കാന മന്ത്രി പരാമർശിച്ചു. ‘മിഷൻ ഭഗീരഥ’ പദ്ധതിക്കായി 25,000 കോടി രൂപ നൽകിയെന്നാണ് ഷാ അവകാശപ്പെടുന്നതെന്നും രാമറാവു വിമർശിച്ചു. അമിത് ഷാ എന്ന പേര് അടിയന്തരമായി മാറ്റി നുണയന്മാരുടെ രാജാവ് എന്ന് ആക്കണമെന്നും രാമറാവു പറഞ്ഞു.
Story Highlights: Badshah Of Lies, Telangana Minister On Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here