സൈമൺസിന്റെ മരണത്തിൽ ഞെട്ടി ഹർഭജൻ സിങ്; വിവാദ സംഭവത്തിൽ ഇരുവരും പരസ്പരം മാപ്പുപറഞ്ഞിരുന്നു

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗ വാർത്തയിൽ ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാകുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങിനാണ്. സൈമൺസിന്റെ അപ്രതീക്ഷിതമായ വിയോഗം തനിക്കൊരു ഷോക്കായിപ്പോയെന്ന് താരം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയെന്നും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. അങ്ങനെയൊരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ആദ്യം പിണങ്ങിയും പിന്നീട് ഇണങ്ങിയും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും മരണത്തെ കുറിച്ചായിരുന്നു എന്ന യാദൃശ്ചികതയിൽ തരിച്ച് നിൽക്കുകയാണ് കായിക ലോകം. ആൻഡ്രുവിന്റെ അവസാന വാചകങ്ങൾ ഉറ്റ സുഹൃത്ത് ഷെയിൻ വോണിനെ കുറിച്ചായിരുന്നു.
“ആൻഡ്രൂ സൈമണ്ട്സിന്റെ പെട്ടെന്നുള്ള വിയോഗം കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയി. സൈമണ്ട്സിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു”. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
Read Also: ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് അന്തരിച്ച സുഹൃത്ത് ഷെയ്ൻ വോണിനെ കുറിച്ച്
ഹർഭജനും സൈമൺസുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ലോക ക്രിക്കറ്റിൽ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ കരിയര്‍ തന്നെ തകര്‍ത്തത് ഈ സംഭവമായിരുന്നുവെന്ന് പിന്നീട് സൈമൺസ് തുറന്നു പറഞ്ഞിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വന്നപ്പോള്‍ ഭാജിയും സൈമൺസും പരസ്പരം അടുക്കുകയും നേരത്തേയുണ്ടായ സംഭവത്തിൽ മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.
2008ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെയാണ് മങ്കിഗേറ്റ് വിവാദമുണ്ടായത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. സൈമണ്ട്‌സിനെ ഭാജി കുരങ്ങനെന്നു വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടു പേരും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായത്.
Story Highlights: Harbhajan Singh shocked by Simons death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here