ആർക്കാണ് പിന്തുണ? പ്രത്യേക യോഗം ഉടനെന്ന് സാബു ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. യോഗത്തിൽ ചർച്ച നടത്തി ആർക്കാണ് പിന്തുണ നൽകുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ എം.എൽ.എ ശ്രീനിജൻ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടർ ഭരണത്തിന്റെ വിലയിരുത്തൽ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സിൽവൻലൈൻ ഉൾപ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്
കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി മുൻ എം.എൽ.എ എം. സ്വരാജെത്തിയിരുന്നു. ട്വന്റി 20 – ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടേ യോജിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം. സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ്. മന്ത്രിമാരുടെ ഗൃഹസന്ദർശന പരിപാടിയിൽ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ.- എം സ്വരാജ് വ്യക്തമാക്കി.
തൃക്കാക്കരയിൽ മന്ത്രിമാർ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ വിമർശനം. മതേതരകേരളത്തിന് ഇത് അപമാനമാണെന്നും പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും സതീശൻ പറഞ്ഞിരുന്നു.
Story Highlights: Sabu Jacob called a special meeting soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here