കെവി റാബിയയെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

പത്മശ്രീ ജേതാവ് കെവി റാബിയയെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെവി റാബിയയെന്ന് വി മുരളീധരൻ പറഞ്ഞു. ശാരീരിക പരിമിതികളെ തോൽപ്പിച്ച് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയ കേരളീയർക്ക് അഭിമാനമാണ്. മലപ്പുറം പോലെ ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിൽ നിന്നുള്ളയാൾക്ക് ദേശീയ അംഗീകാരം നൽകാൻ പ്രയത്നിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തളര്‍ന്ന കാലുകളെ തളരാത്ത മനസുമായി അതിജീവിച്ച് അക്ഷരാര്‍ത്ഥത്തില്‍ പ്രകാശം പരത്തുന്ന വനിതയാണ് കെവി റാബിയ. ദുര്‍ഘടമായ പ്രദേശങ്ങളില്‍ പോലും വീല്‍ചെയറിന്റെയും കസേരയുടെയും സഹായത്തോടെയെത്തിയാണ് റാബിയയുടെ സാക്ഷരതാ പ്രവര്‍ത്തനം.
സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയില്‍ പത്മശ്രീ നല്‍കി കെ.വി. റാബിയയെ രാജ്യം ആദരിച്ചപ്പോള്‍ അത് തിളക്കം കൂട്ടുന്നത് പത്മശ്രീ പുരസ്‌കാരത്തിന് കൂടിയാണ്. പി.എസ്.എം.ഒ കോളേജില്‍ പഠിക്കുന്ന കാലത്താണ് വിധി പോളിയോയുടെ രൂപത്തിലെത്തി റാബിയയുടെ ചലനശേഷി കവര്‍ന്നെടുത്തത്. 1990 ജൂണില്‍ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരതാ യജ്ഞം നാടിന്റെ മാത്രമല്ല കെ.വി. റാബിയയുടെ കൂടി വിധിയാണ് മാറ്റിയെഴുതിയത്.
വീല്‍ചെയറിലെത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ ടീച്ചര്‍ തിരൂരങ്ങാടിക്ക് മാത്രമല്ല, നാടിന് ഒന്നാകെ അത്ഭുതമായി. വീല്‍ച്ചെയറിന്റെ പരിമിതികള്‍ക്കിടയിലും എട്ട് വയസുകാരിയേയും 80 വയസുകാരിയേയും ഒരുപോലെ അക്ഷരലോകത്തേക്ക് കൈ പിടിച്ചു നടത്താനായി എന്നതാണ് റാബിയയുടെ മഹത്വം. പിന്നീട് റാബിയയുടെ പോരാട്ടം ചലനം എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ കരുത്തിലായിരുന്നു.
Story Highlights: Union Minister V Muraleedharan visits KV Rabiya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here