Advertisement

കല്ലിട്ടാൽ പിഴുതെറിയും, സിൽവർലൈൻ ജിപിഎസ് സർവേ നടപടിയേയും എതിർക്കും; വി.ഡി സതീശൻ

May 17, 2022
Google News 2 minutes Read

സിൽവർലൈൻ ജിപിഎസ് സർവേ നടപടിയേയും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. സർക്കാർ ഉത്തരവും റവന്യു മന്ത്രിയും പറയുന്നത് രണ്ട് തരത്തിൽ. ഇനി കല്ലിടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ മന്ത്രി അഭിപ്രായം മാറ്റുന്നത് സമ്മർദ്ദത്താലാണ്. കല്ലിട്ടാൽ പിഴുതെറിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വി ഡി സതീശൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടെങ്കിൽ കല്ലിടാതെയും സർവേ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സിൽവർലൈൻ പദ്ധതി എൽഡിഎഫ് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേയും ജീവിതങ്ങളേയും ഒപ്പം ചേർത്തേ സിൽവർ ലൈൻ നടപ്പാക്കൂവെന്ന് മന്ത്രി എംവി ഗോവിന്ദനും വ്യക്തമാക്കി.

അതേസമയം സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. എന്നാൽ അറസ്റ്റും റിമാൻഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read Also:സിൽവർ ലൈൻ സംവാദ പാനൽ വെട്ടിനിരത്തൽ രാഷ്ട്രീയ കാരണങ്ങളാൽ; വി ഡി സതീശൻ

കല്ലിട്ടുള്ള സർവേ വേണ്ടെന്ന് വച്ചതോടെ ഈ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിൻവലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടർനടപടികളുമായി മുന്നോട്ട് പോവും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രവും നൽകും. കേസ് പിൻവലിച്ചാൽ സമരങ്ങൾ വീണ്ടും ശക്തിപ്പെടുമെന്നും അതിനാൽ അത്തരം നടപടികൾ വേണ്ടെന്നുമാണ് സർക്കാരിന്റെയും സിപിഐഎമ്മിന്റെയും നിലപാട്. പൊതുമുതൽ നശിപ്പിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്.

Story Highlights: V D Satheesan on Silver line Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here