കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; വേണ്ടത് ജാഗ്രത
ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽക്കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിൽ. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകർച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കാനഡ, സ്‌പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും നിരവധി രോഗബാധിതരുണ്ട്. സ്‌പെയിനിൽ 14 പേർക്കു കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. ഇവിടെ 20 പേരിൽ കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്. ബെൽജിയത്തിൽ രണ്ട് പേർക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചു. ഫ്രാൻസിൽ 29 കാരനിലാണ് രോഗം കണ്ടെത്തിയത്.
ഫ്രാൻസിൽ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ അടുത്തിടെ സന്ദർശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യ മേഖലാ അധികൃതർ പറയുന്നു. ബെൽജിയത്തിൽ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നിൽ പങ്കെടുത്തവരാണ്. ഇരുവരേയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
Read Also: മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി; മറ്റ് രാജ്യങ്ങളിലേക്ക് പടരാൻ സാധ്യത
നൈജീരിയയിൽ നിന്ന് യുകെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേർ നിരീക്ഷണത്തിലാണ്. ഈ വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. പോർച്ചുഗലിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. രോഗ വ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വ്യാഴാഴ്ച്ച വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.
ബ്രിട്ടണിൽ മേയ് ആറിനാണ് ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയുടെ ഭാഗങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന അപൂർവ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്.
Story Highlights: Monkey pox spreading to more countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here