ആശങ്കയേറുന്നു; 3 രാജ്യങ്ങളിൽ കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
കൊവിഡിന് പിന്നാലെ ആശങ്കയേറ്റി വാനരവസൂരി(മങ്കിപോക്സ്) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് പിന്നാലെ ഓസ്ട്രിയയിലും വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം കണ്ടെത്തുന്ന രാജ്യങ്ങളുടെ എണ്ണം 15 ആയി.
ഇസ്രായേലിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ നിരീക്ഷണത്തിലാണ്. പശ്ചിമ യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയ മുപ്പതുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും എന്നാൽ ക്വാറന്റീനിലാണെന്നും അധികൃതർ അറിയിച്ചു.
സ്വിറ്റ്സർലന്റിലെ കാന്റണിലാണ് ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണെന്നും സ്വിറ്റ്സർലന്റ് ഗവൺമെന്റ് അറിയിച്ചു. യൂറോപ്പ്, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ 80 ലധികം കേസുകൾ സ്ഥിരീകരിച്ചു.
അതിവേഗതിയിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. യൂറോപ്പിന് പിന്നാലെ അമേരിക്കയിലും വാനരവസൂരി സ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.
Story Highlights: Israel, Switzerland and Austria confirm Monkeypox cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here