Advertisement

‘ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധം’; ഗുരുതര ആരോപണവുമായി അതിജീവിത

May 23, 2022
Google News 1 minute Read

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാതെ പരാതി നല്‍കി. അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം.

ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്.കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ‍ർ‍ജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് രാഷ്ട്രീയ ബന്ധമാണെന്നും ഹർജിയിൽ പറയുന്നു. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നാണ് അതിജീവത കോടതിയെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും ദിലീപിന്റെ അഭിഭാഷകരേയും പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ അന്വേഷണസംഘം. ഇത് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ വിമര്‍ശനങ്ങള്‍. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന തരത്തില്‍ അന്വേഷണസംഘം നിലപാട് മാറ്റിയിരുന്നു. ഈ നീക്കം ക്രൈംബ്രാഞ്ച് തടഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ചയാണ് സമര്‍പ്പിക്കാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേര്‍ത്തത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരുകയാണ്.

കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Story Highlights: survivor against ldf government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here