തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ട് ഇരട്ടിപ്പിക്കല്‍ നടന്നെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. (vd satheesan alleged fraudulent vote thrikkakkara bypol)
നടിയെ ആക്രമിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനുനേരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. കേസ് ഒതുക്കാന്‍ ഇടനിലക്കാരായി സിപിഐഎം നേതാക്കള്‍ നില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതിജീവിതയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം തുടങ്ങുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണം. ഡബ്ല്യുസിസി നിരന്തരമായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളോടും കണ്ണടയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി സി ജോര്‍ജിന് ജാമ്യം ലഭിക്കാനും ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. രണ്ട് കേസിലും ഇടനില നിന്നത് ഒരാള്‍ തന്നെയാണ്. തെളിവ് ലഭിച്ചാല്‍ പേര് വെളിപ്പെടുത്തുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: vd satheesan alleged fraudulent vote thrikkakkara bypol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here