ഗോതമ്പ് കയറ്റുമതി നിരോധനം ഇന്ത്യ പുനഃപരിശോധിക്കണം; ഐഎംഎഫ് മേധാവി

ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവ. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഏകദേശം 1.35 ബില്യൺ ആളുകൾക്ക് ഭക്ഷണം നൽകണം എന്ന വസ്തുതയെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. താപനില വർധിച്ചതിനാൽ ഉൽപാദനം കുറഞ്ഞതും അറിയാം. എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇന്ത്യ എത്രയും വേഗം പുനർവിചിന്തനം നടത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
യുക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചപ്പോൾ പ്രധാനമായി ബാധിച്ച മേഖലകളിലൊന്നാണ് ഗോതമ്പ്. ഇന്ത്യയ്ക്ക് എത്രത്തോളം, ഏതൊക്കെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുകാര്യങ്ങൾ. ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കാര്യമായി ഇന്ത്യ കയറ്റുമതി ചെയ്യുന്നതെങ്കിൽ അവിടങ്ങളിലെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു.
Read Also: ഗോതമ്പ് കയറ്റുമതിയിൽ ഇളവ്; കസ്റ്റംസ് ക്ലിയറൻസിനായി കാത്തിരിക്കുന്നവ കയറ്റുമതി ചെയ്യും
പ്രതികൂല കാലാവസ്ഥയും ഉൽപാദനത്തിലെ കുറവും കാരണം ആഭ്യന്തര വില റെക്കോർഡ് ഉയർന്നതിനെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. 2022-ൽ 106.41 ദശലക്ഷം ടൺ ഗോതമ്പ് വിളവെടുക്കാൻ സാധ്യതയുണ്ടെന്ന് കാർഷിക മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഈ വർഷം റെക്കോർഡ് കയറ്റുമതി ലക്ഷ്യമിടുന്നതായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്.
Story Highlights: “Beg India To Reconsider Wheat Export Ban As Soon As Possible”: IMF Chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here