ഒരുമിച്ച് പത്താം ക്ലാസ് പാസായി മകനും പിതാവും; പിതാവിനെ പഠിപ്പിച്ചത് മകൻ

കർണാടകയിൽ പത്താം ക്ലാസ് പാസായി 42 വയസുകാരൻ. കർണാടകയിലെ മൈസൂർ സ്വദേശി റഹ്മതുള്ളയാണ് 28 വർഷങ്ങൾക്കു ശേഷം പത്താം തരം കടന്നത്. മുൻപ് 3 തവണ പരീക്ഷ എഴുതിയിരുന്നു എങ്കിലും അപ്പോഴൊന്നും റഹ്മതുള്ളയ്ക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണ 333 മാർക്ക് നേടി റഹ്മതുള്ള വിജയിച്ചു. റഹ്മതുള്ളയുടെ മകൻ മുഹമ്മദ് ഫറാനും പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഫറാന് 98 ശതമാനം മാർക്കുണ്ട്. ഫറാൻ ആണ് റഹ്മതുള്ളയെ പഠനത്തിൽ സഹായിച്ചത്.
തൻ്റെ പിതാവ് എപ്പോഴും പത്താം ക്ലാസ് പാസാവണമെന്ന് പറഞ്ഞെങ്കിലും തനിക്ക് അത് സാധിച്ചില്ലെന്ന് റഹ്മതുള്ള പറഞ്ഞു. എന്നാൽ, ഏകദേശം 30 വർഷങ്ങൾക്കു ശേഷം മകൻ്റെ സഹായത്തോടെ അത് നേടിയെടുക്കാനായി. ദരിദ്ര കുടുംബത്തിലാണ് താൻ ജനിച്ചത്. പത്താം തരം പാസായത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളിലൊന്നാണ്. 1994ലും 2004ലും ഇതിനു മുൻപ് പരീക്ഷ എഴുതിയിരുന്നു. 2004ൽ 82 മാർക്കേ ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം മകൻ്റെ നിർബന്ധപ്രകാരം പരീക്ഷ എഴുതി. പക്ഷേ, 316 മാർക്കേ ലഭിച്ചുള്ളൂ. പിന്നെ പരീക്ഷ എഴുതണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഫറാൻ അതിന് അനുവദിച്ചില്ല. അവൻ പഠനത്തിൽ സഹായിച്ചു. അങ്ങനെ 333 മാർക്ക് നേടി പാസാവാൻ സാധിച്ചു എന്നും റഹ്മതുള്ള പറഞ്ഞു. തുണിക്കടയിലെ തൊഴിലാളിയാണ് റഹ്മതുള്ള.
613 മാർക്കാണ് ഫറാൻ നേടിയത്. കണക്ക്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഫറാൻ 100 മാർക്കും നേടി.
Story Highlights: father clears Class 10 exam along with son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here