നാല് പതിറ്റാണ്ടായുള്ള കാത്തിരിപ്പ്; അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി…

അബുദാബി അബൂമുറൈഖയിൽ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി. 11 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ദേവാലയത്തിൽ 750 പേർക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2019 ഡിസംബർ 7 നായിരുന്നു ദേവാലയത്തിന്റെ ശിലാസ്ഥാപനം. സർക്കാരിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ദേവാലയം തുറന്നുകൊടുക്കും. പുറത്ത് നിന്ന് നോക്കിയാൽ മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കും വിധമാണ് ദേവാലയം രൂപകൽപന ചെയ്തിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചത്.
ജലം, വൈദ്യുതി കണക്‌ഷൻ, ചർച്ചിലേക്കുള്ള റോഡ്, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്. നിർമാണം പുരോഗമിക്കുന്ന മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനു സമീപമാണ് ഈ മതസൗഹാർദ ഭവനം നിർമ്മിച്ചിരിക്കുന്നത്. പഴയതും പുതിയതുമായ ബൈബിൾ നിയമത്തിലെ ദൃശ്യങ്ങൾ ഉയരമുള്ള 10 ജനാലകളിലായി ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. ഹാളിന്റെ ഒരു വശത്ത് നോഹയുടെ പേടകവും പത്ത് കൽപനകളും മറുവശത്ത് യേശുവിന്റെ ജനനവും ചിത്രീകരിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെയായി സ്വന്തമായൊരു ആരാധനാലയമെന്ന സിഎസ്ഐ ഇടവകാംഗങ്ങളുടെ സ്വപ്നസാക്ഷാത്‍കാരം കൂടിയാണിത്. ജാതി, മതഭേദമന്യെ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന മതസൗഹാർദ്ദ ആരാധനാലയമായിരിക്കും ഇത്. സ്വന്തമായി ആരാധനാലയമില്ലാത്ത സിഎസ്ഐ സഭ 1979 മുതൽ അബുദാബിയിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരമാണ് ആരാധന നടത്തിവരുന്നത്.
Story Highlights: construction of Abudhabi’s first churchof south india completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here