Advertisement

ജാമ്യ ഉപാധി ലംഘിച്ച് തൃക്കാക്കരയിലെത്തി; പി.സി ജോർജിനെതിരെ നടപടിക്കൊരുങ്ങി പൊലീസ്

May 29, 2022
Google News 2 minutes Read

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി ഫോർട്ട് പൊലീസ്. ചോദ്യം ചെയ്യലിനായി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ഇന്ന് തൃക്കാക്കരയിലെത്തിയ പി സി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയാണ്. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണ് പൊലീസ് വാദം. ആരോ​ഗ്യപ്രശ്നം മൂലം ഹാജരാകാനാവില്ലെന്നാണ് പിസി ജോർജ് പൊലീസിനെ അറിയിച്ചത്.

ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ആരോ​ഗ്യപ്രശ്നം മൂലം ഹാജരാകാനാവില്ലെന്ന് അറിയിച്ച ജോർജ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയെന്നും അദ്ദേഹത്തിന് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാവും പൊലീസ് കോടതിയെ സമീപിക്കുക.

പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പരിഹസിച്ച് പിസി ജോർജ് രം​ഗത്തെത്തിയിരുന്നു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോൾ മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിനെ എന്നെ പിടിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം. ഞാൻ സത്യങ്ങൾ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാ​ഗ്യത്തിന്റെ കാരണം. ഞാൻ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തിൽ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

Read Also: പിസി ജോർജിനെ പിണറായി സർക്കാർ കുരിശിലേറ്റി, മൂന്നാംതീയതി ഉയർത്തെഴുന്നേൽക്കും; എ എൻ രാധാകൃഷ്ണൻ

എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണം. ഞാൻ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീർത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം. ക്രിമിനൽ ​ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോൾ മുളച്ചുപൊങ്ങിയ ചെറു പാർട്ടികൾ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളിൽ റോഷി അ​ഗസ്റ്റിനും ലാറ്റിൻ ക്രിസ്ത്യൻ വീടുകളിൽ ആന്റണി രാജുവും ഈഴവവീടുകളിൽ മണിയാശാനും മുസ്ലിം വീടുകളിൽ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജോതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നത്.

20 ദിവസമായി വിഡി സതീശൻ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ. 1959ൽ ഇഎംഎസിന്റെ സർക്കാർ അങ്കമാലിയിൽ 7 ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. കമ്മ്യൂണിസ്റ്റുകാരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഇപ്പോൾ തല തിരിഞ്ഞ അവസ്ഥയിലാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരിക്കാനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതെന്നും അത് അനുസരിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Police say they will take action against PC George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here