ആരെയും കണ്ണുനീര്‍ കുടിപ്പിച്ചുകൊണ്ട് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

ആരെയും കണ്ണുനീര്‍ കുടിപ്പിച്ചുകൊണ്ട് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതി നടത്തിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടമുണ്ടാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആളുകളെ കുടിയിറക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
എല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ചു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറും. തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫ് കുത്തക സീറ്റുകള്‍ പലതും എല്‍ഡിഎഫ് നേടി. തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തൃക്കാക്കരയില്‍ ജോ ജോസഫ് അനുകൂല തരംഗമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫ് നേതാക്കള്‍ പലതും വിളിച്ചു പറയുന്നത്.തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് അട്ടിമറി വിജയമുണ്ടാകും. അരുവിക്കര,കോന്നി,അഴീക്കോട്, വട്ടിയൂര്‍ക്കാവ് കോട്ടകള്‍ തകര്‍ന്നതുപോലെ തൃക്കാക്കരയിലും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെയാണ് തൃക്കാക്കര വിധിയെഴുതുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
Story Highlights: kodiyeri balakrishnan on silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here