കൊല്ലം മടത്തറയിലെ വാഹനാപകടം; ആദ്യം ഓടിയെത്തിയത് ഓട്ടോ ഡ്രൈവർമാർ

തിരുവനന്തപുരം – തെങ്കാശി ദേശീയപാതയിലെ കൊല്ലം മടത്തറയിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത് ഓട്ടോറിക്ഷാ ഡ്രൈവർമാർ. അപകടത്തിൽ പരുക്കേറ്റവരെ ബസിൽ നിന്ന് പുറത്തെത്തിച്ചത് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്.
പരുക്കേറ്റവരെ ബസുകളുടെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് പൊതുപ്രവർത്തകരും എത്തിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. ആംബുലൻസുകളും കൂട്ടത്തോടെയെത്തിയതോടെയാണ് ബസിലുണ്ടായിരുന്നവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാനായത്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും പൊതുപ്രവർത്തകരുടെയും അവസരോചിതമായ ഇടപെടൽ മൂലം സ്ഥലത്തെത്തിയ പൊലീസിന് കാര്യമായി പണിപ്പെടേണ്ടി വന്നില്ല.
Read Also: കൊല്ലം-വേളാങ്കണ്ണി സർവീസുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം
ഉടൻ ആശുപത്രിയിലെത്തിക്കാനായതിനാലാണ് രക്തം വാർന്ന് കിടന്നവർ രക്ഷപ്പെട്ടത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മറ്റും കൊണ്ടുപോകാൻ തെല്ലും മടികാട്ടാതെ എല്ലാവരും മുൻകൈയെടുത്തു. അപകടത്തിൽ എൺപതിലധികം പേർക്കാണ് പരുക്കേറ്റത്.
മടത്തറയിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസും പാറശാലയിൽ നിന്ന് തെന്മലയിലേക്ക് വിനോദയാത്ര വന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരിൽ 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചവരിൽ ഒരു കുഞ്ഞിന് സാരമായ പരുക്കുണ്ട്.
Story Highlights: bus accident at Madathara, Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here