മാസ്കില്ലെങ്കിൽ വിമാനത്തിൽ കയറ്റരുത്; കർശന നിർദേശവുമായി ഡെൽഹി ഹൈക്കോടതി

വിമാനത്തിലും എയർപോർട്ടിലും മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. വിമാനയാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ ‘നോ-ഫ്‌ളൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്.
വിമാനങ്ങളിലും എയർപോർട്ടുകളിലും കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് സി ഹരിശങ്കർ ആഭ്യന്തര വിമാനയാത്ര നടത്തിയപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊതുതാത്പര്യ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ.
Read Also: നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ചിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
2021 മാർച്ച് അഞ്ചിന് ജസ്റ്റിസ് സി ഹരിശങ്കർ കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ എയർപോർട്ടിൽ നിന്നും വിമാനത്തിലേക്ക് കയറുന്ന യാത്രക്കാരിൽ പലരും ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വിമാനത്തിലെ ജീവനക്കാർ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ചില യാത്രക്കാർ ജീവനക്കാരോട് ധിക്കാരപൂർവം പെരുമാറുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കിയാണ് മാർച്ച് എട്ടിന് സ്വമേധയാ കേസ് എടുക്കുന്നത്. എൻ-95 മാസ്‌ക് ധരിക്കാൻ തയ്യാറാകാത്തവർ ഒരു സർജിക്കൽ മാസ്‌ക് എങ്കിലും ധരിക്കണമെന്നാണ് വാദത്തിനിടയിൽ കോടതി അഭ്യർത്ഥിച്ചത്. രാജ്യത്ത് കൊവിഡ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളൊക്കെ മറന്ന മട്ടാണ് ജനങ്ങളിൽ പകുതിയിലധികവും പെരുമാറുന്നതെന്നും കോടതി നിരീക്ഷിച്ചു.
Story Highlights: Delhi highcourt calls for strict action against air passengers over Covid rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here