താരങ്ങളെയും പരിശീലകനെയും പുറത്താക്കാൻ ആവശ്യപ്പെട്ടു എന്ന വാർത്ത തെറ്റെന്ന് എംബാപ്പെ
ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിലെ 14 താരങ്ങളെയും പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോയെയും പുറത്താക്കാൻ താൻ ആവശ്യപ്പെട്ടു എന്ന വാർത്ത തെറ്റെന്ന് സൂപ്പർ താരം കിലിയൻ എംബാപ്പെ. ഒറ്റ വാക്കിൽ ‘വ്യാജം’ എന്നാണ് എംബാപ്പെ ഈ വാർത്തയോട് പ്രതികരിച്ചത്.
നെയ്മർ ഉൾപ്പെടെ 14 താരങ്ങളെ പുറത്താക്കാൻ എംബാപ്പെ ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്ത. ജൂലിയൻ ഡ്രാക്‌സ്‌ലർ, ലിയാൻഡ്രോ പരദെസ്, ഹെരേര, ഇഡ്രിയ ഗുയെ, മൗറോ ഇക്കാർഡി, ഡാനിയൽ പെരേര, പാബ്ലോ സറാബിയ, സെർജിയോ റികോ, തിലോ കെഹ്ലർ, ലേവിൻ കുർസാവ, യുവാൻ ബെർനറ്റ, കോളിൻ ഡാഗ്ബ എന്നിവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. പിഎസ്ജിയുമായി കരാർ നീട്ടിയതോടെ എംബാപ്പെയ്ക്ക് ചില സവിശേഷാധികാരങ്ങൾ ലഭിച്ചു എന്നും അതിൽ പെട്ടതാണ് ഇതെന്നും റിപ്പോർട്ടുകളുമുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ ഇങ്ങനെ മാറ്റങ്ങൾ വരുത്തണമെന്ന് എംബാപ്പെ പറഞ്ഞു എന്നും സൂചനയുണ്ടായിരുന്നു.
മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്ജിയുമായി കരാർ പുതുക്കിയത്. വരുന്ന സീസണു മുന്നോടിയായി എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിഎസ്ജി നൽകിയ കരാർ എംബാപ്പെ സ്വീകരിക്കുകയായിരുന്നു.
Story Highlights: Kylian Mbappé responce psg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here