Advertisement

അമൽ മുഹമ്മദ് മുതൽ വിഘ്‌നേഷ് വരെ; ഗുരുവായൂരപ്പന്റെ ഥാർ ‘ഓടിയ’ വഴി

June 6, 2022
Google News 2 minutes Read
guruvayur thar auction details

ഗുരുവായൂരപ്പന് വഴിപാടായി നൽകിയ ഥാർ ലേലം ചെയ്തത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ ലേലത്തിൽ ഥാർ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദായിരുന്നു. ലേലത്തിൽ പിടിച്ച വാഹനം എന്നാൽ ഭരണ സമിതി അമലിന് കൈമാറിയില്ല. ഇന്നിത് വീണ്ടും പുനർ ലേലം ചെയ്ത് ദുബായ് വ്യവസായി വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. ഗുരുവായൂരപ്പന്റെ ഥാർ ഓടിയ വഴി ഇങ്ങനെ… ( guruvayur thar auction details )

2021 ഡിസംബർ 4

മഹീന്ദ്ര എംഡി ആനന്ദ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് കാണിക്കയായി ഥാർ നൽകുന്നത്. മഹീന്ദ്ര ഏത് വാഹനം മാർക്കറ്റിൽ ഇറക്കിയാലും, ആദ്യ എഡിഷൻ വണ്ടി ഗുരുവായൂരപ്പന് സമർപ്പിക്കാറുണ്ട്. ഈ വണ്ടി ദേവസ്വം ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

2021 ഡിസംബർ 8

ഥാർ ലോലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ‘ഥാർ’ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാൽ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമൽ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാർ’ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പെടെ 18 ലക്ഷം രൂപയോളം വരും. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.

Read Also: ഗുരുവായൂർ ഥാർ പുനർലേലം ചെയ്തു; വില 43 ലക്ഷം

2021 ഡിസംബർ 18

ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ കൈമാറുന്നതിൽ തർക്കം ഉടലെടുത്തു. താൽക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതർ അറിയിച്ചു.

അമൽ മുഹമ്മദിന്റെ പ്രതിനിധിയെ ഥാർ കൈമാറ്റം സംബന്ധിച്ച വിഷയം അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി പ്രതികരിച്ചു.

2021 ഡിസംബർ 21

ഥാർ ലേല വിവാദത്തിന് പരിഹാരമായി. ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറും. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലാണ് തീരുമാനം.

2022 ജനുവരി 24

ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച വാഹനത്തിന്റെ ലേലം വീണ്ടും അനിശ്ചിതത്വത്തിലായി. ലേലം പിടിച്ച അമൽ മുഹമ്മദലിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷ്ണറാണെന്ന് ചെയർമാൻ ട്വന്റിഫോറിനോട് പറഞ്ഞു. ദേവസ്വം കമ്മീഷ്ണർക്ക് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്.
മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെബി മോഹൻദാസ് 24 നോട് പറഞ്ഞു.

2022 ജനുവരി 25

ഗുരുവായൂ!ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിൻറെ ലേല വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. ജീപ്പിൻറെ വില അടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം. ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

2022 ഏപ്രിൽ 9

ഥാർ ലേലം സംബന്ധിച്ച് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ ജേവസ്വം കമ്മീഷ്ണറോട് ഹൈക്കോടതി നിർദേശിച്ചു.

2022 മെയ് 12

ഥാർ വീണ്ടും ലേലം ചെയ്യാൻ തീരുമാനമായി. പുനർ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ലേല തീയതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ വി.കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

2022 ജൂൺ 6

ഥാർ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ദുബായ് വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തിൽ വാങ്ങിയത്.

Story Highlights: guruvayur thar auction details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here