ആദിവാസി യുവാവിനെ നാല് വര്‍ഷം കൂലി നല്‍കാതെ ജോലിയെടുപ്പിച്ചു; യുവാവിനെ മോചിപ്പിച്ചു
ആദിവാസി യുവാവിനെ നാലു വര്‍ഷത്തോളം എസ്റ്റേറ്റില്‍ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നല്‍കാതെ വഞ്ചിച്ചെന്ന് പരാതി. ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും പരാതിയുണ്ട്. നാലു വര്‍ഷത്തോളം കൃഷിയിടത്തില്‍ പണിയെടുപ്പിച്ചിട്ട് ആകെ 14000 രൂപയാണ് നല്‍കിയത്. സംഭവം വിവാദമായതോടെ നാട്ടുകാര്‍ ഇടപെട്ട് യുവാവിനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു.
ആണ്ടൂര്‍ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ കൃഷിയിടത്തില്‍ ജോലിതരാമെന്നു പറഞ്ഞ് നാസര്‍ എന്നയാളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് പറയുന്നു. ഒരുവര്‍ഷം മുമ്പാണ് ഒടുവില്‍ രാജു വീട്ടില്‍ വന്നത്. അന്ന് രാജുവിന്റെ കൈയിലുണ്ടായിരുന്നത് വെറും 10000 രൂപ. കൂലിയായി ദിവസം 300 രൂപ നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടു പോയതെങ്കിലും നാലുവര്‍ഷത്തിനിടെ തനിക്ക് ലഭിച്ചത് 14000 രൂപ മാത്രമാണെന്ന് രാജു പറയുന്നു.
കൃഷിയിടത്തില്‍ ഭക്ഷണവും വിശ്രമവും നല്‍കാതെയും കയറിക്കിടക്കാന്‍ ഇടംനല്‍കാതെയും രാജുവിനെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. രാവിലെ എട്ടുമണിമുതല്‍ രാത്രി ഏഴുമണിവരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് രാജു പറഞ്ഞു. കൊടുവള്ളിയിലുള്ള എസ്റ്റേറ്റിലേക്കും രാജുവിനെ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. അന്നും കൂലി കൃത്യമായി നല്‍കിയില്ല. ഇത്രയുംകാലം രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടാത്തതിനാല്‍ വലിയ ആശങ്കയിലായിരുന്നു ഇവര്‍. ആണ്ടൂര്‍ ചീനപ്പുല്ലിലെ എസ്റ്റേറ്റില്‍ രാജുവിനെ കണ്ട ആണ്ടൂര്‍ ടൗണ്‍ ടീം വാട്സാപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വീട്ടിലെത്തിച്ചത്.
രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസര്‍ പറയുന്നത്. രാജുവിന്റെ അമ്മ അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: Tribal youth hired without pay for four years; The young man was released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here