ബിരിയാണി ചെമ്പുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബിരിയാണി ചെമ്പുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ, പിണറായി വിജയൻ്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
നേരത്തെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം സ്വപ്‌നയുടെ ഗുരുതര ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. കനത്ത പൊലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിയ്ക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതികരിച്ചു.
Story Highlights: youth congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here