‘ഛേത്രിയില്ലാതെയും കളിക്കാനാവണം’; മറ്റ് താരങ്ങളും ഗോളടിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ
നായകൻ സുനിൽ ഛേത്രി ഇല്ലെങ്കിലും ടീമിന് നന്നായി കളിക്കാനാവണമെന്ന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കംബോഡിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിനു ശേഷമാണ് സ്റ്റിമാചിൻ്റെ പ്രസ്താവന. മത്സരത്തിൽ ഛേത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. (igor stimac sunil chhetri)
“വീണ്ടും ഛേത്രി വേണ്ടിവന്നു. മറ്റുള്ളവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ്, ഉദാന്ത സിംഗ്, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരെല്ലാം ഗോളടിക്കണം. നമ്മളത് പഠിക്കണം. സുനിൽ ഛേത്രിയില്ലാതെ എങ്ങനെ കളിക്കാൻ കഴിയുമെന്ന് കളിക്കാർ പഠിക്കണം.”- സ്റ്റിമാച് പറഞ്ഞു.
കളി തുടങ്ങി 13ആം മിനിട്ടിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ഇടതുവിങിലൂടെ ബോക്സിലേക്ക് കുതിച്ചുകയറിയ ലിസ്റ്റൺ കൊളാസോയെ കംബോഡിയൻ പ്രതിരോധം വീഴ്ത്തി. ലഭിച്ച പെനാൽറ്റി ഇന്ത്യൻ നായകൻ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 59ആം മിനിട്ടിൽ വീണ്ടും ഇന്ത്യ സ്കോർ ചെയ്തു. ബ്രാണ്ടൻ ഫെർണാണ്ടസ് നൽകിയ ക്രോസിൽ തലവച്ചാണ് താരം ലീഡ് ഇരട്ടിയാക്കിയത്.
അടുത്ത മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.
Story Highlights: igor stimac sunil chhetri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here