വിമാനത്തിനുള്ളിലെ പ്രതിഷേധം പാർട്ടി അറിഞ്ഞിട്ടില്ല, കോൺഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. ഇ പി ജയരാജൻ പ്രവർത്തകരെ എന്തിനാണ് നേരിട്ടതെന്ന് അദ്ദേഹം ചോദിച്ചു.
ഇതിന് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷൻ മുദ്രാവാക്യം വിളിച്ചാൽ മുഖ്യമന്ത്രി അപായപ്പെടുത്തുമോയെന്നും ചോദിച്ചു. പ്രതിഷേധം പാർട്ടി അറിഞ്ഞിട്ടില്ലെന്നും പ്രവർത്തകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായ തുറന്നാൽ ഇ പി ജയരാജൻ കളവാണ് പറയുന്നത്. പ്രവർത്തകർ മദ്യപിച്ചിട്ടില്ലെന്ന് കണ്ടാൽ മാപ്പുപറയുമോയെന്നും കെ സുധാകരൻ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ഇ പി ജയരാജന്റെ വാദം തള്ളി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു . മദ്യപിച്ചല്ല തങ്ങള്‍ വിമാനത്തില്‍ കയറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ജിന്‍ മജീദ്. മുഖ്യമന്ത്രിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇ പി ജയരാജന്‍ തങ്ങളെ മര്‍ദിച്ചെന്നും ഫര്‍ജിന്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം ട്വന്റിഫോറിനോട് ഇ പി ജയരാജന്‍ വിവരിച്ചു. വിമാനത്തില്‍വച്ച് പ്രവര്‍ത്തകര്‍ മദ്യപിച്ച് ബഹളം വച്ചപ്പോഴാണ് താന്‍ എഴുന്നേറ്റ് ചെന്ന് അവരെ തടഞ്ഞതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. മദ്യപിച്ച പ്രവര്‍ത്തകരെ വിമാനത്തില്‍ കയറ്റിവിട്ടിരിക്കുകയായിരുന്നു. ഇതാണോ യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെന്നും ഇതാണോ വി ഡി സതീശന്റെ പ്രതിഷേധമാര്‍ഗമെന്നും ഇപി ജയരാജന്‍ ചോദിച്ചു.
Story Highlights: K Sudhakaran on protest against cm Pinarayi Vijayan in flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here