വേദനയോടെ ഓർത്ത് സിനിമാലോകം; പ്രിയ സംവിധായകൻ സച്ചിയുടെ വിയോഗത്തിന് രണ്ടാണ്ട്…

സച്ചിയുടെ മരണം ഏറെ ഞെട്ടലോടെയാണ് മലയാള സിനിമാലോകം ഉൾക്കൊണ്ടത്. കലാലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി അതുല്യ കലാകാരൻ മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്. സച്ചി മലയാളത്തിന് സമ്മാനിച്ചത് ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായിരുന്നു. സിനിമാലോകത്തിനായി കാത്തുവെച്ചത് നൽകാനാകാതെ ആ കലാകാരൻ വിടവാങ്ങി. ആ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സിനിമാപ്രേമികളും കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തി നേടിയിട്ടില്ല എന്നുവേണം പറയാൻ. തിരക്കഥാകൃത്തായും സംവിധായകനായും സച്ചി മലയാള സിനിമയ്ക്കൊപ്പം പതിമൂന്ന് വർഷം സഞ്ചരിച്ചു. ഈ വർഷങ്ങൾക്കിടയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളും അദ്ദേഹം എഴുതുകയും ഒരുക്കുകയും ചെയ്തു.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. വെള്ളിത്തിരയില്‍ ആദ്യം തെളിഞ്ഞത് സച്ചി-സേതു എന്ന കൂട്ടുക്കെട്ടായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്. സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത് 2007 ൽ പുറത്തിറങ്ങിയ ‘ചോക്ലേറ്റി’ലൂടെയാണ്. പിന്നീട് ഇരുവരുടെയും കൂട്ടുക്കെട്ടിൽ റോബിൻ ഹുഡ്, മേക്കപ് മാൻ, സീനിയേഴ്‍സ് തുടങ്ങി ഒരുപിടി ചിത്രങ്ങളും എത്തി. പിന്നീട് 2012 ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.
സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
ഹൃദയാഘാതത്തെ തുടർന്നാണ് സച്ചി മരണത്തിന് കീഴടങ്ങിയത്. തൃശൂർ ജൂബിലി ഹോസ്പിറ്റലിലായിരുന്നു മരണം. അദ്ദേഹത്തിന് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് തലച്ചോർ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
Story Highlights: Second death anniversary of director and script writer sachy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here