ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; കോൺഗ്രസ് എംപിമാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കോൺഗ്രസ് എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കെ സി വേണുഗോപാൽ, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഡീൻ കുര്യാക്കോസ് എംപിക്ക് പൊലീസിന്റെ മർദ്ദനമേറ്റു. കൂടാതെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് പരുക്കേറ്റു. ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. നാളത്തെ സമരത്തിൽ എംഎൽഎ മാരും പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.(congress continues protest on rahul ed case)
പ്രവർത്തകരെ പൊലീസ് തടയുകയും നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാനമുള്ള ശ്രമങ്ങൾ നടത്തി.രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നീട്ടികൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സമരം ശക്തമാക്കി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഒരു ദിവസം കൊണ്ട് തീരേണ്ട രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇ ഡി നീട്ടികൊണ്ട് പോകുകയാണെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യംചെയ്തത്. നാല് ദിവസത്തിനിടെ 40 മണിക്കൂറിലധികം ചോദ്യംചെയ്തു. രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ എഐസിസി ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ബർ റോഡ് ഉൾപ്പെടെ കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തമ്പടിച്ചിരുന്നു.
Story Highlights: congress continues protest on rahul ed case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here