‘മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും, ബി.ജെ.പി നീക്കം വിജയിക്കില്ല,’; ശരദ് പവാർ
മഹാരാഷ്ട്രയിലെ ബിജെപി നീക്കം വിജയിക്കില്ല, ഭരണം നിലനിർത്താനാവുമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ഇത് ആദ്യമായല്ല ബിജെപി മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. മുൻപ് മൂന്ന് തവണയും ബിജെപി പരാജയപ്പെട്ടു. വിമതനീക്കം നടത്തുന്ന ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.(sharad pawar says his government will continue)
എൻസിപിയുടെ എല്ലാം അംഗങ്ങളും ഒന്നിച്ചുനിൽക്കുമെന്നും ശിവസേനയിൽ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പവാർ പറഞ്ഞു. ഇന്ന് രാത്രി മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തും, വിമത എംഎൽഎമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായുള്ള ചർച്ചയിൽ വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ പവാർ പറഞ്ഞു.
മറുഭാഗത്ത് ഗുജറാത്തിൽ ഏക്‌നാഥ് ഷിൻഡെയുമായി ഹോട്ടലിൽ ചർച്ചകൾ നടത്തിവരുന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദ്ധാനം ചെയ്തതായാണ് വിവരം. ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. അതിനിടെ വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ ശിവസേന നീക്കം ഊർജ്ജിതമാക്കി.
ഷിൻഡെയ്ക്ക് ശിവസേന ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ 35 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്.ചില സ്വതന്ത്ര എംഎൽഎമാരേയും സൂറത്തിലേക്ക് മാറ്റിയതായാണ് വിവരം. വിമത നീക്കങ്ങൾക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളാണ് മഹാരാഷ്ട്രയിലും ഡൽഹിയിലും നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡ്‌നാവിസ് ഡൽഹിയിലെത്തി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
Story Highlights: sharad pawar says his government will continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here