വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരേഷിന്റെ ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയതായാണ് ആക്ഷേപം ( thiruvananthapuram kidney transplant register case ).
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചെങ്കിലും രാത്രി 9നു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സുരേഷ് മരിച്ചത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷം വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഏകോപനത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരായ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.
Read Also: ഡോക്ടര്‍മാരെ ബലിയാടാക്കുന്നു, മെഡിക്കല്‍ കോളജിന്റെ പരിമിതിയില്‍ ചര്‍ച്ചവേണമെന്ന് കെജിഎംസിടിഎ
ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിന്‍വലിക്കണമെന്ന് മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കെജിഎംസിടിഎ. ഡോക്ടേഴ്സിനെതിരായ നടപടി വിശദമായ അന്വേഷണം നടത്താതെയുള്ളതാണ്. പരിമിതമായ സൗകര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടേഴ്സിന്റെ മനോവീര്യം തകര്‍ക്കുന്നതാണ് നടപടി. മെഡിക്കല്‍ കോളജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെട്ടു.
യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെയായിരുന്നു സംഭവത്തില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികിത്സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികിത്സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്.
ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ തൃശൂരില്‍ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.
വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏകോപനത്തില്‍ വീഴ്ച ഉണ്ടായോ എന്നും ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ കിഡ്നി ബോക്‌സ് എടുത്തതും പരിശോധിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.
Story Highlights: thiruvananthapuram medical college kidney transplant patient dies: Police register case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here