ഇന്ത്യൻ ജഴ്സിയിൽ 15 വർഷം; പോസ്റ്റുമായി രോഹിത് ശർമ

ദേശീയ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ഇതേ ദിവസം 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ജഴ്സിയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ വിവരം രോഹിത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. (rohit sharma 15 years cricket)
‘ഇന്ത്യൻ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജീവിതത്തിലുടനീളം താലോലിക്കുന്ന ഓർമകളാണിത്. ഈ യാത്രയിൽ പങ്കായവർക്കും നല്ല ഒരു കളിക്കാരനാവാൻ എന്നെ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. ആരാധകരോടും വിമർശകരോടും ക്രിക്കറ്റ് പ്രിയരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് പ്രതിബന്ധങ്ങൾ മറികടക്കാൻ സഹായിക്കുന്നത്. നന്ദി അറിയിക്കുന്നു’- ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ രോഹിത് അറിയിച്ചു.
Read Also: കോലി, രോഹിത്, രാഹുൽ എന്നിവരെ വിശ്വസിക്കാനാവില്ല; ടി-20യിൽ ഇവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് കപിൽ ദേവ്
അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്.
ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണ് ലെസെസ്റ്റെർഷയറിനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മറ്റ് താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങും. ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം നടക്കുക. ഈ മാസാവസാനം മറ്റൊരു സംഘം അയർലൻഡിനെതിരായ ടി-20 പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് മത്സരങ്ങൾ.
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.
Story Highlights: rohit sharma 15 years cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here