ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിയത് എസ്ഡിപിഐ പ്രവർത്തകനെന്ന് പൊലീസ്
കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ജിഷ്ണു രാജിനെ മർദിച്ചതിനു ശേഷം തോട്ടിൽ മുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിയത് ഒളിവിൽ പോയ എസ്ഡിപിഐ പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു. എസ്ഡിപിഐയുടെ സജീവപ്രവർത്തകനായ സഫീറാണ് ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്നത്. (balussery jishnu attack sdpi video)
പിറകിൽ നിന്ന് പിടിച്ച് പലതവണ വെള്ളത്തിൽ മുക്കിയെന്ന് ജിഷ്ണു മൊഴിനൽകിയിരുന്നു. സഫീർ പല കേസുകളിലും പ്രതിയാണ്. ഇയാൾ അടക്കം 9 എസ്ഡിപിഐ പ്രവർത്തകർ കേസിൽ പ്രതികളാണ്. ഇവരൊക്കെ ഒളിവിലാണ്. ഇതുവരെ 6 പേരെ മാത്രമാണ് കേസിൽ അറസ്റ്റ് ചെയ്തത്. ആകെ 29 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Read Also: ബാലുശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിൻറെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. എന്നാൽ, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് വ്യക്തമാക്കി.
എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചത്.
Story Highlights: balussery jishnu attack sdpi video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here