ഗാന്ധി ചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം; സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നുവെന്ന് കോടിയേരി

ഗാന്ധി ചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സിപിഐഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്തില്‍വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ ആരും അപലപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു ( Police find out who smashed Gandhi image ).
അതേസമയം, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായി പെരുമാറുന്നത് ഒഴിവാക്കണം. ചോദ്യം ചോദിച്ചാല്‍ പ്രകോപിതനാകുന്ന പ്രതിപക്ഷനേതാവിനെയല്ല ആവശ്യം. വി.ഡി.സതീശന്‍ ആത്മപരിശോധന നടത്തണം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതു ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും കോടിയേരി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്.” ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നു.
”തൃക്കാക്കരയില്‍ എല്‍ഡിഎഫിന് എതിര്‍ചേരിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളില്‍നിന്നു സാധാരണ ലഭിക്കേണ്ട വോട്ടിലും ചോര്‍ച്ചയുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അതിപ്രസരം ഉണ്ടായെന്നത് ആരോപണം മാത്രമാണ്. പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലാണു മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചത്.
Story Highlights: Police need to find out who smashed Gandhi image; Kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here