ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഇന്ന്
നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരും.
നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥകൾ പ്രതിയായ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻസാക്ഷികളായ ആലുവയിലെ ഡോക്ടർ ഹൈദരലി, സഹോദരൻ അനൂപ് എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷർ ആരോപണം. കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നടക്കമുള്ള കാരണങ്ങളാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്റെ കാതൽ. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരിന്നു. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിൻറെ തെളിവായാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ പൊള്ളയാണെന്നും താൻ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ദീലീപ് കോടതിയിൽ വാദിച്ചു. തെളിവുകൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ പ്രധാന വാദം. കേസിന്റെ തുടക്കം മുതൽ തന്നെയും കുടുംബത്തെയും അന്വേഷണ സംഘം വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമാണ് പ്രോസിക്യൂഷൻ ഹർജിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. ഹർജിയിൽ വിശദവാദം കേട്ട വിചാരണ കോടതി ഇന്ന് വിധി പറയുീ. ഉച്ചയ്ക്ക് 3 മണിക്ക് ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കും.ബാലചന്ദ്രകുമാർ ശബ്ദ സന്ദേശങ്ങൾ റെക്കോഡ് ചെയ്ത തിയതി ക്യത്യമായി കണ്ടെത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ ദിലീപ്, സഹോദരൻ , അനൂപ്, ശരത്, സുരാജ്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തീയതിയും ഉടൻ തീരുമാനിക്കും.ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.ദിലീപിന്റെ വാദമാകും കോടതിയിൽ ഇന്ന് ഉണ്ടാവുക.
Story Highlights: dileep bail petition court final verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here