മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ
മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്. (Maharashtra Floor Test Eknath Shinde wins trust vote)
288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ പക്ഷം നേടിയതോടെ ആധികാരികമായി ജയമുറപ്പിക്കുകയായിരുന്നു.
11 മണിയോടെയാണ് സഭ സമ്മേളിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാന്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ നിയമപരമായി നേരിടാനാകുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഉദ്ധവ് താക്കറെ വിഭാഗം.
മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഷിന്‍ഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകളാണ് ഇന്ന് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.
Story Highlights: Maharashtra Floor Test Eknath Shinde wins trust vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here