‘ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒന്നാണ് ഭരണഘടനയെന്നാകാം മന്ത്രി ധരിച്ചിട്ടുണ്ടാകുക’: വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് ശുദ്ധ വിവരക്കേടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. അക്ഷരാഭ്യാസമുള്ള ഒരു പൗരന്‍ പോലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് മന്ത്രിയില്‍ നിന്നുമുണ്ടായതെന്ന് കെമാല്‍ പാഷ വിമര്‍ശിച്ചു. ഭരണഘടനയോട് നിര്‍വ്യാജമായ കൂറ് പുലര്‍ത്തിക്കോളാമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ജനങ്ങളെ കൊള്ളയടിക്കാനുള്ളതാണ് ഭരണഘടനയെന്ന് പറയുന്നത്. ഇപ്പോഴും സജി ചെറിയാന്‍ മന്ത്രിയായി തുടരുന്നത് ആശ്ചര്യമാണെന്ന് കെമാല്‍ പാഷ പറഞ്ഞു. (justice kemal pasha on saji cheriyan controversial comments on indian constitution)
ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഭരണഘടനയെന്ന് വിചാരിച്ചാകാം സജി ചെറിയാനെപ്പോലുള്ളവര്‍ ഭരിക്കുന്നതെന്ന് കമാല്‍ പാഷ ആഞ്ഞടിച്ചു. ഒരു പക്ഷേ മുഖ്യമന്ത്രിയും അങ്ങനെ കരുതിയിരിക്കാം. ജനാധിപത്യം കുടച്ചക്രമെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഈ കുടച്ചക്രമുള്ളതിനാലാണ് സജി ചെറിയാന്‍ മന്ത്രിയായി മാറിയത്. ഡോ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപം നല്‍കിയ ഭരണഘടന ബ്രിട്ടീഷുകാരില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് പറയുന്നത് വൃത്തികെട്ട വര്‍ത്തമാനമാണെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു.
ചൂഷണങ്ങള്‍ക്കെതിരെ ഭരണഘടനയില്‍ നിരവധി വകുപ്പുകളുണ്ടെന്ന് സജി ചെറിയാനെപ്പോലുള്ളവര്‍ മനസിലാക്കുന്നില്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. ഭരണഘടന വായിക്കാനും മനസിലാക്കാനും ഒരു പക്ഷേ മന്ത്രിക്ക് കഴിവില്ലായിരിക്കാമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
Story Highlights: justice kemal pasha on saji cheriyan controversial comments on indian constitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here