48 മണിക്കൂര്‍, 50ലധികം മന്ത്രിമാരുടെ രാജി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കൊനൊരുങ്ങി ബോറിസ് ജോണ്‍സണ്‍. പകരം പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ സ്ഥാനത്ത് തുടരും. ഇന്ന് വൈകിട്ടോടെ രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ഒക്ടോബര്‍ വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്.(boris Johnson will resign as UK prime minister)
മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഇന്ന് രണ്ട് മണിക്കൂറിനിടെ മാത്രം എട്ട് മന്ത്രിമാര്‍ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
2019ലാണ് ബ്രെക്‌സിറ്റ് കരാര്‍ ചൂടേറി നില്‍ക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്. അഴിമതിയാരോപണങ്ങള്‍ക്കിടെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് ഭൂരിഭാഗം വാദം. ഏതാനും ചില സഖ്യകക്ഷികളൊഴികെ ഭൂരിഭാഗവും ബോറിസ് ജോണ്‍സണെ കയ്യൊഴിഞ്ഞു.
Read Also: ബ്രിട്ടണില്‍ നിന്ന് കാല്‍നടയായി സൗദിയിലേക്ക്; ഹജ്ജ് നിര്‍വഹിക്കാന്‍ ആദം താണ്ടിയത് 6500 കി.മീ ദൂരം
ലൈംഗിക പീഡന പരാതി നേരിട്ട ക്രിസ് പിഞ്ചറിനെ ചീഫ് വിപ്പായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് പ്രധാനമന്ത്രി തന്നെ പിഞ്ചറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഓരോരുത്തരായി ബോറിസിനെതിരെ തിരിഞ്ഞതോടെ കൂട്ടരാജിയിലെത്തി കാര്യങ്ങള്‍. ബോറിസ് മന്ത്രിസഭയിലെ രണ്ടാമന്‍ ഋഷി സുനകിന്റെയും സാജിദ് ജാവിദിന്റെയും രാജിയാണ് തുടക്കം. പിഞ്ചറിന്റെ നിയമനത്തിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തോടുള്ള അതൃപ്തിയും ഇരവരുടെയും രാജിക്ക് വഴിയൊരുക്കി. ഈ പ്രതിന്ധിയെ നേരിടാന്‍ ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുത്ത് മാര്‍ഗവും അദ്ദേഹത്തിന് തന്നെ വിനയായി. ബോറിസ് മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയിലൂടെ മന്ത്രിസഭയിലെത്തിയവരും കൂറുമാറി. ഇതോടെ രാജിയല്ലാതെ ബോറിസ് ജോണ്‍സണ് മറ്റ് വഴിയില്ലാതായി.
Story Highlights: boris Johnson will resign as UK prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here