ഗര്‍ഭഛിദ്ര വിധി: ഒടുവില്‍ നടപടിയുമായി ജോ ബൈഡന്‍; കോടതിക്കുനേരെ രൂക്ഷ വിമര്‍ശനം

ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം നീക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. സുപ്രിംകോടതി ഭരണഘടനയിലുറച്ച് വിധി പറയുകയായിരുന്നില്ല മറിച്ച് രാഷ്ട്രീയ അധികാരം പ്രയോഗിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ബൈഡന്റെ വിമര്‍ശനം. വിധിയെ മറികടക്കാനും ഗര്‍ഭഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സുപ്രിംകോടതി വിധിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കടുത്ത സമ്മര്‍ദമായിരുന്നു നേരിടേണ്ടി വന്നിരുന്നത്. ( Joe Biden Signs Executive Order On Abortion law supreme court )
സ്ത്രീകള്‍ക്ക് ഗര്‍ഭം തടയുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാക്കാനും ഗര്‍ഭഛിദ്രം വേണ്ടിവരുന്ന അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും ഉത്തരവിലൂടെ പ്രസിഡന്റ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കുന്നു. സംസ്ഥാന അതിര്‍ത്തികളിലെ മൊബൈല്‍ അബോര്‍ഷന്‍ ക്ലിനിക്കുകളെ സംരക്ഷിക്കുമെന്നും ഉത്തരവിലൂടെ ബൈഡന്‍ വ്യക്തമാക്കി.
Read Also: ‘ബഹുമാന്യ നേതാവ് എക്കാലവും ഓര്‍മിക്കപ്പെടും’; ഷിന്‍സോ ആബെയെ അനുസ്മരിച്ച് ഐക്യരാഷ്ട്രസഭ
ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് സ്വമേധയ തീരുമാനമെടുക്കാന്‍ കോടതി സ്വാതന്ത്ര്യം അനുവദിക്കുകയായിരുന്നു. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിച്ചു.
സ്വന്തം ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് അട്ടമറിക്കപ്പെട്ടത്. ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്. വ്യാപക പ്രതിഷേധമാണ് വിധിക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്നുവന്നത്.
Story Highlights: Joe Biden Signs Executive Order On Abortion law supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here