ഈദ് ദിനം ഗോഹത്യ നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ

ജമ്മു കശ്മീരിലെ രജൗരിയിൽ ഗോഹത്യ നടത്തി ദൃശ്യങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. തന്നാമണ്ഡി സ്വദേശി ഇമ്രാൻ മിറാണ് പിടിയിലായത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഈദ് ദിനത്തിൽ പശുവിനെ കശാപ്പ് ചെയ്യുന്നതിന്റെ ഫോട്ടോ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. വിഷയം സെൻസിറ്റീവായതിനാൽ പൊലീസ് സ്റ്റേഷനിലും സബ് ഡിവിഷൻ തലത്തിലും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. അതേസമയം പ്രതികളെ എത്രയും വേഗം പിടികൂടി കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ധർണ ആരംഭിക്കുമെന്നും ഹിന്ദു സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
തന്നാമണ്ഡിയിലെ ഹസ്യോത്ത് പ്രദേശത്താണ് സംഭവം. ഈദ് ആഘോഷത്തിനിടെ ചിലർ ഗോഹത്യ നടത്തി. പിടിയിലായ മിറിന്റെ മകൻ മൻസൂർ അഹമ്മദാണ് വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തതെന്നാണ് വിവരം. പിന്നാലെ ഇവ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയും ഫോട്ടോയും രാത്രി വൈകി പ്രദേശ വാസികളിൽ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. മിറിനെതിരെ കൂടുതൽ അന്വേഷണം ആരംഭിച്ചതായി തന്നാമണ്ഡി പൊലീസ് അറിയിച്ചു.
Story Highlights: Jammu Man Arrested For Posting Cow Slaughter Photo On Social Media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here