രാജ ഓർമയായി; ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ വിടപറഞ്ഞു….

25 വർഷവും 10 മാസവും പ്രായമുള്ള, രാജ്യത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ കടുവകളിൽ ഒന്നായ രാജ ഓർമയായി. തിങ്കളാഴ്ച ബംഗാളിലെ സൗത്ത് ഖൈർബാരി കടുവ പുനരധിവാസകേന്ദ്രത്തിലായിരുന്നു അന്ത്യം. 11 വയസ്സുള്ളപ്പോഴാണ് രാജയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. 2008 ൽ സുന്ദർബൻസിൽ മുതലയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആ ആക്രമണത്തിൽ കാലുകളിലൊന്നിന് പരുക്കേറ്റതിനെ തുടർന്ന് കൃത്രിമക്കാൽ വെച്ചു പിടിപ്പിച്ചിരുന്നു.
15 വർഷത്തോളം പുനരധിവാസകേന്ദ്രത്തിലായിരുന്നു രാജ ജീവിച്ചത്. സാധാരണ 18 മുതൽ 20 വയസ്സു വരെയാണ് ബംഗാൾ കടുവകൾ മൃഗശാലയിൽ ജീവിക്കാറുള്ളത്. കാട്ടിൽ ഇവയുടെ ജീവിത കാലാവധി 12 – 13 വർഷമാണ്. മൃഗശാലയ്ക്ക് പുറമെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും വനംവകുപ്പും ചേർന്ന് വിട നൽകി. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും അനുശോചനം അറിയിച്ചു.
“ഇവിടെ കൊണ്ടുവരുമ്പോൾ രാജയ്ക്ക് ഏകദേശം 11 വയസ്സായിരുന്നു. ഇവിടെ, അദ്ദേഹം 15 വർഷം കൂടി അതിജീവിച്ചു. രാജ്യത്തെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ കടുവകളിൽ ഒന്നാണ് രാജയെന്നും വടക്കൻ ബംഗാൾ വനം വകുപ്പ് ചീഫ് കൺസർവേറ്റർ രാജേന്ദ്ര ജാഖർ പറഞ്ഞു.
കാൺപൂർ മൃഗശാലയിലെ താമസക്കാരനായ ഗുഡ്ഡുവാണ് സമീപകാലത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും പ്രായം കൂടിയ കടുവ. 2014 ൽ മരിക്കുമ്പോൾ ഗുഡ്ഡുവിന് 26 വയസ്സായിരുന്നു പ്രായം. 2010ൽ ജയ്പൂർ മൃഗശാലയിൽ 24 വയസ്സുള്ള രാമു എന്ന കടുവ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. നേരത്തെ, കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ 24 വയസ്സുള്ള റോങ്കിനി എന്നു പേരുള്ള കടുവയും മരിച്ചിരുന്നു.
Story Highlights: raja one of the oldest tigers in india dies at 26 in north bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here