കെ.കെ രമയ്‌ക്കെതിരായ പ്രസ്താവന അങ്ങേയറ്റം അപലപനീയം; എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണമെന്ന് ആനി രാജ

നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എം എം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം. എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.
ഇതിനിടെ മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്ന് എ. വിജയ രാഘവൻ പ്രതികരിച്ചു.
എംഎം മണി മാപ്പ് പറയേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി രംഗത്തുവന്നിരുന്നു. രമക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
Read Also: ‘വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ്’; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പരിഹസിച്ച് എംഎം മണി
കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം തുടരുകയാണ്. എം എം മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Story Highlights: Annie Raja Against MM Mani’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here