ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച തകരയെ മറക്കാനാവുമോ ? പ്രതാപ് പോത്തൻ പ്രേക്ഷക മനസ് കവർന്ന സിനിമ

സംവിധായകൻ ഭരതനുമായുള്ള അടുപ്പം മൂലമാണ് പ്രതാപ് പോത്തൻ സിനിമയിലേക്കെത്തുന്നത്. 1978ൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രതാപ് പോത്തൻ പ്രേക്ഷക മനസ് കവർന്നത് തകര എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി അദ്ദേഹം മാറിയത് പിൽക്കാലത്തെ ചരിത്രം. തകരയ്ക്ക് ശേഷം അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചാമരം, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമാ പ്രേമികൾ നെഞ്ചോട് ചേർക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ( Pratap Pothen’s movie Thakara, which stole the hearts of the audience )
പത്മരാജൻ തിരക്കഥയെഴുതി 1979ൽ പുറത്തിറങ്ങിയ തകര എന്ന ചിത്രമാണ് പ്രതാപ് പോത്തന്റെ കരിയർ മാറ്റിമറിച്ചത്. വി.വി. ബാബു നിർമ്മിച്ച ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും. അങ്ങനെ എല്ലാംകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായി തകര മാറി. പ്രതാപ് പോത്തന് പുറമേ സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1978 ജനുവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗം എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര.
Read Also: വിട വാങ്ങിയത് ‘ആരവം’ മുതൽ മലയാളത്തിനാരവമായിരുന്ന പ്രതാപ് പോത്തൻ
മാനസികവളർച്ചയില്ലാത്ത ഒരു അനാഥനായാണ് തകരയിൽ പ്രതാപ് പോത്തൻ വേഷമിട്ടത്. സുഭാഷിണി (സുരേഖ) എന്ന പെൺകുട്ടിയുമായി തകര അടുപ്പത്തിലാകുന്നതും ചെല്ലപ്പനാശാരിയുടെ (നെടുമുടി വേണു) വാക്കുകളിൽ പ്രേരിതനായി അയാൾ സുഭാഷിണിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഇതറിഞ്ഞ സുഭാഷിണിയുടെ അച്ഛൻ മാത്തുമൂപ്പൻ (കെ.ജി. മേനോൻ) തകരയെ മർദ്ദിച്ചു ബോധംകെടുത്തുന്നു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും നാളുകൾക്ക് ശേഷം തിരിച്ചെത്തി മൂപ്പനെ കൊല്ലുകയും ചെയ്യുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുന്നതോടെ ട്രെയിനിനു മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നതാണ് കഥ.
തകരയായി അഭിനയിക്കാന്‍ പ്രതാപ് പോത്തന് നറുക്കുവീണത് കാലത്തിന്റെ നിയോഗം പോലെയായിരുന്നു. ഊട്ടിയിലെ ലൗഡെയിലിലെ വിദ്യാഭ്യാസം കഴിഞ്ഞ് അക്കാലത്ത് ഹരിപോത്തനോടൊപ്പം പ്രതാപ് പോത്തൻ മദ്രാസിലുണ്ട്. ഇംഗ്ലീഷ് ചുവയുള്ള മലയാളം സംസാരിച്ചിരുന്ന പ്രതാപ് പോത്തന് ‘തകര’ എന്ന കഥാപാത്രം ഒരു വലിയ വെല്ലുവിളിതന്നെയായിരുന്നു. എന്നാൽ ആ ചിത്രം മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നായി അങ്ങനെ ഭരതന്റെ തകര മാറി.
Story Highlights: Pratap Pothen’s movie Thakara, which stole the hearts of the audience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here