മണി (വെപ്രാള) ഭാഷയും ശൈലിയും ഇടതുപക്ഷത്തിന് ഭൂഷണമല്ല; വിമർശനവുമായി ഗീവര്‍ഗീസ് മാര്‍ കുറീലോസ്

തുടർച്ചയായി വിവാദ പരാമർശങ്ങൾ നടത്തുന്ന മുൻമന്ത്രി എം.എം. മണിക്കെതിരെ കടുത്ത വിമർശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ഇടതുപക്ഷ സഹയാത്രികനുമായി ഗീവര്‍ഗീസ് മാര്‍ കുറീലോസ്. മണി (വെപ്രാള) ഭാഷയും ശൈലിയും ഒരു പരിഷ്കൃത സമൂഹത്തിനും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും ഭൂഷണമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Geevarghese Coorilos criticized Former minister MM Mani )
എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആംഗം ആനി രാജ രംഗത്തെത്തി. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്.
Read Also: ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി, എം.എം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ.കെ രമ
വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്.
കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി.
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ ട്വന്റി ഫോറിനോട് പ്രതികരിക്കുകയായിരുന്നു രമ. മോശം പ്രസ്താവനകൾ പാർട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകൾ. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആർജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
എം.എം. മണി എത്ര കാലമായി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നു. പാർട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടൻ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാർട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ അധപ്പതനമാകും ഉണ്ടാവുകയെന്നും കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി.
കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് മണി സൂചിപ്പിച്ചത്. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മണിയുടെ പരാമർശം.
സിപിഐ പറഞ്ഞത് ഞാൻ കാര്യമാക്കുന്നില്ല. ആനി രാജ ഡൽഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കൽ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്‌ക്കെങ്ങനെ അറിയാൻ സാധിക്കും. ഇനി അവർ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി വ്യക്തമാക്കി.
Story Highlights: Geevarghese Coorilos criticized Former minister MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here