നടിയെ ആക്രമിച്ച കേസ്; അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി.അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽ കുമാറിനെയും നിയമിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സാവകാശം തേടി ക്രൈംബ്രാഞ്ച് പരിഗണിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. വിഐപി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനഃപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് പരിശോധന വേണമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകയെ ചോദ്യം ചെയ്യണമെന്നും ഹർജിയില്‍ നടി ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫൊറൻസിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. കോടതികളുടെ കൈവശമുള്ളപ്പോൾ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറൻസിക് റിപ്പോർട്ടിലുണ്ട്.
Story Highlights: Advocate Ajakumar Appointed As Special Public Prosecutor Actress Assault Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here