മുഹമ്മദ് സുബൈർ ജയിൽ മോചിതനായി

സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. അറസ്റ്റിലായി 23 ദിവസത്തിന് ശേഷമാണ് മോചനം. വിവിധ ട്വീറ്റുകളുടെ പേരിൽ യു.പി. പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും പിരിച്ചുവിട്ടു. മുഴുവൻ കേസുകളുടെയും അന്വേഷണം ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെല്ലിനും വിട്ടു. ( muhammed zubair freed from jail )
സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയ മുഹമ്മദ് സുബൈറിനെ രാത്രി എട്ട് മണിയോടെയാണ് തീഹാർ ജയിലിൽ നിന്ന് വിട്ടയച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. വസ്തുതകൾക്ക് പിന്നാലെ സഞ്ചരിക്കുന്നയാളെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ സമാന ആരോപണങ്ങളിലാണ് യു.പിയിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്.
Read Also: അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു
ഡൽഹിയിലെ കേസിൽ മുഹമ്മദ് സുബൈറിന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ സുപ്രീംകോടതി, മുഹമ്മദ് സുബൈറിനെ നിരന്തരം കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ട്വീറ്റുകളുടെ പേരിൽ ഇനി രജിസ്റ്റർ ചെയ്യാൻ പോകുന്ന എഫ്.ഐ.ആറുകൾക്കും ഇടക്കാല ജാമ്യം ബാധകമാണ്. മുഹമ്മദ് സുബൈറിനെതിരായ രാജ്യത്തെ മറ്റ് ഇടങ്ങളിലുള്ള എല്ലാ എഫ്.ഐ.ആറുകളും ഡൽഹിയിലെ കേസുമായി സംയോജിപ്പിക്കാനും ഉത്തരവിട്ടു. കൂടുതൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് മുഹമ്മദ് സുബൈറിനെ വിലക്കണമെന്ന് യു.പി. സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകനെ എങ്ങനെ തടയാൻ കഴിയുമെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മറുചോദ്യം.
Story Highlights: muhammed zubair freed from jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here