‘അശ്ലീലം പറഞ്ഞപ്പോള്‍ ചോദ്യം ചെയ്തു; പാലക്കാട്ടെ സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍
പാലക്കാട് കരിമ്പയിലെ സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍. ബസ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദനമുണ്ടായത്. നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടികളോട് അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു. ഇതിന് മുന്‍പും ഇത്തരത്തില്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. (students reacts to moral policing case in palakkad )
അതേസമയം വിദ്യാര്‍ത്ഥികളാണ് ആദ്യം മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറ് മണിയായാലും കുട്ടികള്‍ വീട്ടില്‍ പോകാത്തത് പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയാണ് ചെയ്തത് എന്നും നാട്ടുകാര്‍ പറഞ്ഞു. ഏറെ വൈകിയും സ്‌കൂള്‍ കുട്ടികള്‍ സ്ഥിരം ബസ് സ്റ്റോപ്പില്‍ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ് കേസെടുത്തു.
കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷംസമീപത്തെ ബസ് സ്‌റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന കുട്ടികളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഈ സമയം 5 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ് ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നത്.
Read Also: ബസ്റ്റോപ്പില്‍ ഒരുമിച്ചിരുന്നു; പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
ഈ സമയം ബസ് സ്റ്റോപ്പിലേക്കെത്തിയ ആള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Story Highlights: students reacts to moral policing case in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here