ആനി രാജയെ കടന്നാക്രമിച്ച് കാനം രാജേന്ദ്രൻ; ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി

പാർട്ടി സമ്മേളനത്തിൽ സിപിഐ ദേശീയനേതാവ് ആനി രാജയെ കടന്നാക്രമിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളവുമായി ബന്ധപ്പെട്ട ആനി രാജയുടെ പ്രസ്താവനകൾ സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണെന്ന് കാനം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ഇന്നും ചർച്ചയിൽ വിമർശനമുയർന്നു. മങ്ങാട് രാധാകൃഷ്ണനെ സമ്മേളനം വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിമർശനങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരായ ഓരോ ആരോപണങ്ങൾക്കും കാനം രാജേന്ദ്രൻ എണ്ണിയെണ്ണിയാണ് മറുപടി നൽകിയത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ചർച്ചചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.
എം.എൽ.എയായിരിക്കെ എൽദോ എബ്രഹാം എഐവൈഎഫ് സമരത്തിന് പോകേണ്ട കാര്യമില്ലായിരുന്നു. എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ കാര്യത്തിൽ നടന്നത് ഒരു സാധാരണ വിദ്യാർഥി സംഘട്ടനം മാത്രമാണ്. എസ്.സി-എസ്.ടി നിയമപ്രകാരം കേസ് കൊടുക്കുന്ന കാര്യം പാർട്ടി അറിഞ്ഞിരുന്നില്ല. രണ്ട് എസ്.എഫ്.ഐക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകേണ്ടെന്ന് പാർട്ടി പറഞ്ഞതെന്നും കാനം അറിയിച്ചു. എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്നു ബ്രാൻഡ് ചെയ്യാൻ സിപിഐഎം ബോധപൂർവം ശ്രമിക്കുന്നുവെന്നായിരുന്നു ഇന്ന് പൊതുചർച്ചയിലുയർന്ന പ്രധാന വിമർശനം. പിണറായി സർക്കാരല്ല , എൽ ഡി എഫ് സർക്കാരനാണ് കേരളം ഭരിക്കുന്നത്. ഇത്തരം ബ്രാൻഡിംഗ് മുൻപ് പതിവില്ലാത്തതാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫിന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണം. സിപിഐഎമ്മിൽ നിന്നു വരുന്നവർക്ക് പാർട്ടിയിൽ കൂടുതൽ പരിഗണന നൽകണം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ നേതൃത്വം ശക്തമായി ഇടപെടണം. പൊലീസിനെ നിലയ്ക്കു നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും പൊതു ചർച്ചയിൽ ആവശ്യമുയർന്നു.
Story Highlights: Remarks against MM Mani; Kanam Rajendran criticizes Annie Raja