വിമാനത്തിൽ വെച്ച് ശാരീരിക അസ്വസ്ഥത നേരിട്ട സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ…

ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ ജീവൻ രക്ഷിച്ചത് ഡോക്ടറും തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ കൃപാനന്ദ് ത്രിപാഠി ഉജേലയെയാണ് ഗവർണർ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.
“ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെയാണ് അവർ എന്നെ സഹായിച്ചത്. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിലെത്താൻ കഴിയുമായിരുന്നില്ല,” തിരികെ എത്തിയ കൃപാനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ തെലങ്കാന തലസ്ഥാനത്തേക്കുള്ള വിമാനത്തിനിടെ അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് ഗവർണർ ഐപിഎസ് ഉദ്യോഗസ്ഥനെ സഹായിക്കാൻ എത്തുകയായിരുന്നു.
“ഗവർണർ മാഡം പരിശോധിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് 39 ആയിരുന്നു. മുന്നോട്ട് കുനിയാൻ അവർ എന്നെ ഉപദേശിക്കുകയും വിശ്രമിക്കാൻ സഹായിക്കുകയും ആവശ്യമായ വൈദ്യ സഹായം നൽകുകയും ചെയ്തു. ശേഷം ഹൈദരാബാദിൽ ഇറങ്ങിയ അദ്ദേഹം നേരിട്ട് ആശുപത്രിയിൽ എത്തുകയും പരിശോധനയിൽ. ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
തെലങ്കാനയുടെ രണ്ടാമത്തെയും നിലവിലെയും ഗവർണറാണ് തമിഴിസൈ. 2021 ഫെബ്രുവരി 18 മുതൽ പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവർണറാണ്. ഈ നിയമനത്തിന് മുമ്പ് അവർ ബിജെപിയുടെ ദേശീയ സെക്രട്ടറിയും തമിഴ്‌നാട് സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
Story Highlights: Telangana Governor treats a patient in distress on board a flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here