വീടും പുരയിടവും സർക്കാരിന് എഴുതി നൽകി; കമലാസനൻ മാസ്റ്റർക്ക് ആദരം അർപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദു

മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കായി വീടും പുരയിടവും സർക്കാരിന് എഴുതി നൽകി പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിച്ച കമലാസനൻ മാസ്റ്റർക്ക് ആദരം അർപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ച് മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഈയടുത്ത ദിവസമാണ് പുനരധിവാസ ഗ്രാമം പദ്ധതിക്ക് നേരിൽച്ചെന്ന് തുടക്കം കുറിച്ചതെന്നും എന്നാൽ ആ ചടങ്ങിൽവെച്ച് കമലാസനൻ മാസ്റ്റർക്ക് ആദരമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറയുന്നു. ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടിൽച്ചെന്ന് അദ്ദേഹത്തെ വന്ദിക്കാൻ തീരുമാനിച്ചതായിരുന്നു. അതും സാധിക്കാതെ പോയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശം; മന്ത്രി ആർ. ബിന്ദുവിൻ്റെ ഓഫീസ് വളയുമെന്ന് കോൺഗ്രസ്
മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബൗദ്ധിക വെല്ലുവിളിയുള്ള ഏക മകൾ പ്രിയയുടെ നാമധേയത്തിൽ, സമാനമായ ഒട്ടേറെ പേർക്ക് ഉപകരിക്കും വിധം ഒരു ഭവനം പുരയിടമടക്കം സർക്കാരിന് ദാനം ചെയ്ത സ്നേഹമയൻ യാത്രയായിരിക്കുന്നു. കോഴിക്കോട്ടെ ‘സാന്ത്വനം’ ജീവകാരുണ്യസംഘടനയുടെ സെക്രട്ടറിയും ഡയറ്റിൽ നിന്ന് വിരമിച്ച അധ്യാപകനുമായ കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
ഈയടുത്ത ദിവസമാണ് ശ്രീ. കമലാസനനും, ഭാര്യയും സഖാവ് സി എച്ച് കണാരന്റെ മകളുമായ സരോജിനി ടീച്ചറും എഴുതി നൽകിയ ‘പ്രിയ ഹോമി’ലും ചേർന്നുള്ള പുരയിടത്തിലുമായി മാനസിക-ബൗദ്ധിക വെല്ലുവിളികളുള്ള മുതിർന്ന സ്ത്രീകൾക്കായുള്ള പുനരധിവാസ ഗ്രാമം പദ്ധതിക്ക് നേരിൽച്ചെന്ന് തുടക്കം കുറിച്ചത്. ശ്രീ. കമലാസനന് ആദരമർപ്പിക്കാൻ കൂടി നിശ്ചയിച്ചിരുന്ന ചടങ്ങിൽ അദ്ദേഹത്തിന് ശാരീരികപ്രയാസത്താൽ എത്താൻ സാധിച്ചിരുന്നില്ല.
ആഗസ്ത് അഞ്ചിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടിൽച്ചെന്ന് വന്ദിക്കാൻ തീരുമാനിച്ചതായിരുന്നു. സാധിക്കാതെ പോയിരിക്കുന്നു.
വിട. താങ്കൾ മനസ്സിൽ സൂക്ഷിച്ച സ്വപ്നം യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിൽ യാത്രയാവൂ. കൂടുതൽ ഉയരങ്ങളിലേക്ക് ‘പ്രിയ ഹോം’ സ്വപ്നത്തെ ഉയർത്തിക്കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കും.
Story Highlights: Minister r Bindu’s Facebook post paying tribute to KamalaSanan Master
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here